രണ്ടാം ദിവസവും പാകിസ്ഥാന് പ്രഹരം നൽകി ഇന്ത്യ.

Photo 6 months ago

banner

2025 May 8 വ്യാഴാഴ്ച.

by Kuriakose Niranam 

Latest News.

വീണ്ടും വത്തിക്കാനിൽ നിന്നും കറുത്ത പുക. പുതിയ മാർപാപ്പ സമവായമായില്ല.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റി.

കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും.

സണ്ണി ജോസഫ് കെപിസിസി പ്രസിഡൻറ് ആകും.

അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ ആകും.

പി.സി.വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു.

രണ്ടാം ദിനവും ശക്തമായ തിരിച്ചടി നൽകി ഇന്ത്യ.കറാച്ചിയിലും ലാഹോറിലും ഡ്രോൺ ആക്രമണത്തിലൂടെ ഇന്ത്യ പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.

സലാൽ അണക്കെട്ട് ഇന്ത്യ തുറന്നു വിട്ടു.പാക്കിസ്ഥാനിൽ പ്രളയ ഭീഷണി.

പാക്കിസ്ഥാനുമായുള്ള സകല ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിച്ചു. എല്ലാ ഗതാഗത മാർഗങ്ങളും നിർത്തി. പോസ്റ്റൽ ബന്ധം അവസാനിപ്പിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നൂറ് ഭീകരരെ വധിച്ചു.

ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറ് ഭീകരരെ വധിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, പാകിസ്താന്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നും സര്‍വകക്ഷിയോഗത്തില്‍ രാജ്നാഥ് സിങ് പറഞ്ഞു.

എല്ലാ പിന്തുണയും കോൺഗ്രസ് നൽകുമെന്ന് ഖാർഗെ.

എല്ലാവരും ഒന്നിച്ച് നില്‍ക്കുമെന്നും ഈ ദുര്‍ഘട നിമിഷത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണോയെന്ന ഔചിത്യബോധം പ്രധാനമന്ത്രിക്കാണ് ഉണ്ടാകേണ്ടതെന്നും അതിനെ വിമര്‍ശിക്കുന്നില്ലെന്നും രാജ്യത്തെ സാഹചര്യം മറ്റൊന്നാണെന്നും ഖര്‍ഗെ പറഞ്ഞു.

പാകിസ്താന് പിന്തുണപ്രഖ്യാപിച്ച് ഭീകരസംഘടനയായ അല്‍ഖ്വയ്ദ.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണപ്രഖ്യാപിച്ച് ഭീകരസംഘടനയായ അല്‍ഖ്വയ്ദ. ഓപ്പറേഷന്‍ സിന്ദൂറിനെ അപലപിച്ചും ഇന്ത്യയ്ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടുമുള്ള അല്‍ഖ്വയ്ദയുടെ പ്രസ്താവന പുറത്തുവന്നു. ‘അല്‍ഖ്വയ്ദ ഓഫ് ഇന്ത്യന്‍ സബ്കോണ്ടിനന്റ്’ എന്ന പേരിലാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

പാക്കിസ്ഥാനിൽ റെഡ് അലർട്ട്.

ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ പശ്ചാത്തലത്തില്‍ പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുയായിരുന്നു ഷഹബാസ് ഷെരീഫ്. അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ 36 മണിക്കൂര്‍ നേരം റദ്ദാക്കി. വ്യോമപാതയും പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകുയാണ്. പാക്കിസ്ഥാന്‍ ഒരടി പിന്നോട്ടില്ലെന്നും തിരിച്ചടി നല്‍കാന്‍ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ചിന്തിയ ഓരോ തുള്ളി രക്തത്തിന് പകരം ചോദിക്കുമെന്നും അത് എങ്ങനെയെന്ന് പാക്കിസ്ഥാന് അറിയാമെന്നും ഷഹബാസ് ഷരീഫ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ കൊല്ലപ്പെട്ട ഭീകരരെയടക്കം രക്തസാക്ഷികള്‍ എന്ന് വിശേഷിപ്പിച്ചാണ് പാക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. 

സമവായമായില്ല. വത്തിക്കാന്‍ സിസ്റ്റീന്‍ ചാപ്പലില്‍ നിന്ന് കറുത്ത പുകയുയര്‍ന്നു.

കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ ആദ്യ റൗണ്ടില്‍ തെരഞ്ഞെടുക്കാനായില്ല. തെരഞ്ഞെടുക്കാനായി 133 കര്‍ദിനാള്‍മാര്‍ ആണ് സിസ്റ്റീന്‍ ചാപ്പലില്‍ സമ്മേളിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം അഥവാ 89 വോട്ട് ആര്‍ക്കും നേടാനായില്ല. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി 2 റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും.

വിവരങ്ങൾ നൽകണം.

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും ചിത്രങ്ങളും മറ്റ് വിവരങ്ങളും അറിയിക്കണമെന്ന് സഞ്ചാരികള്‍ അടക്കമുള്ളവരോട് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). വിവരങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക ഫോണ്‍ നമ്പറുകള്‍ എന്‍ഐഎ പുറത്തുവിട്ടു. ആക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ ചിത്രങ്ങളോ വീഡിയോകളോ ഉണ്ടെങ്കില്‍ അറിയിക്കാന്‍ എന്‍ഐഎ ആവശ്യപ്പെട്ടു. എന്‍ഐഎയുടെ ഔദ്യോഗിക വെബ്‌സൈറ്റും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും വഴിയാണ് ഈ അറിയിപ്പ്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ പൊതുജനങ്ങള്‍ക്ക് 9654958816 എന്ന മൊബൈല്‍ നമ്പറില്‍ വിളിക്കുകയോ, 01124368800 എന്ന ലാന്‍ഡ് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

പാകിസ്ഥാനിലെ ലാഹോറില്‍ മൂന്ന് തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോർട്ട്.

വാള്‍ട്ടന്‍ വിമാനത്താവളത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. അപകട സൈറണ്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും ഇറങ്ങി ഓടി.ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാല്‍ നഗര്‍, നസീറാബാദ് എന്നിവിടങ്ങളിലും സ്‌ഫോടനശബ്ദം കേട്ടതായി പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടുന്നിന്റെയും, പുക മേഘങ്ങള്‍ ഉയരുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

പാകിസ്താന് വന്‍ പ്രഹരമായി ബലൂച് ലിബറേഷന്‍ ആര്‍മി പാക് ആര്‍മി വാഹനം തകര്‍ത്തു.

പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുപിന്നാലെ പാകിസ്താന് വന്‍ പ്രഹരമായി രാജ്യത്തെ ആഭ്യന്തര സംഘര്‍ഷങ്ങളും. ബലൂച് ലിബറേഷന്‍ ആര്‍മി പാക് ആര്‍മി വാഹനം തകര്‍ത്തുവെന്നാണ് വിവരം. ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചു. റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യ പ്രത്യാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ബലൂചിസ്ഥാന്‍ വിമോചന പോരാളികള്‍ പാക് സൈന്യത്തിനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്.

ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പ്രചരണത്തിൽ ഉരുണ്ടുകളിച്ച് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ്. 

ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക് വാദത്തിന് തെളിവ് ചോദിച്ചപ്പോൾ ഉരുണ്ടുകളിച്ച് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ്. തെളിവ് ഇന്ത്യയുടെ സോഷ്യൽ മീഡിയയിൽ ഉണ്ടെന്നും മൂന്ന് ഫൈറ്റർ ജെറ്റുകൾ തങ്ങൾ വെടിവെച്ചു വീഴ്ത്തി എന്നത് യാഥാർത്ഥ്യമാണെന്നുമാണ് ക്വാജ ആസിഫ് പറഞ്ഞത്. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിനോടാണ് പാക് മന്ത്രിയുടെ അവ്യക്തമായ മറുപടി.2021-ൽ പഞ്ചാബിലെ മോഗയിൽ തകർന്നു വീണ മിഗ് വിമാനത്തിന്റെ ചിത്രങ്ങൾ പുതിയതെന്ന് പേരിൽ ഇന്നലെ പ്രചരിപ്പിച്ചിരുന്നു. ഈ പോസ്റ്റാണ് പാക് പ്രതിരോധ മന്ത്രി തെളിവായി പറയുന്നത്.

കേരളത്തിൽ അതീവ ജാഗ്രത.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സംസ്ഥാനത്തും അതീവ ജാ​ഗ്രത നിർദേശം. തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചു. കൊച്ചിയിൽ കരയിലും കടലിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളായ വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ, കര, നാവിക, വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിലുംസുരക്ഷ ശക്തമാക്കി.

പാക് പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. 

ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാക് പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങള്‍ എത്തിയത്. എന്നാല്‍ റഡാര്‍ സംവിധാനങ്ങള്‍ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മേഖലയിലേക്ക് ഉടന്‍ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങള്‍ അതിര്‍ത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.

പകരത്തിന് പകരം കഴിഞ്ഞെന്നും സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 

പകരത്തിന് പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണെന്നും. ഇരു രാജ്യങ്ങളെയും നല്ലതുപോലെ അറിയാമെന്നും പ്രശ്നം പരിഹരിക്കണമെന്നും എന്ത് സഹായത്തിനും തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്ന് അറബ് രാഷ്ട്രങ്ങള്‍. 

ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്ന് അറബ് രാഷ്ട്രങ്ങള്‍. സംഘര്‍ഷം രൂപപ്പെടുന്നതില്‍ രാഷ്ട്രങ്ങളെല്ലാം ആശങ്ക അറിയിച്ചു. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാഷ്ട്രങ്ങളാണ് ഇന്ത്യ -പാക്കിസ്ഥാന്‍ സ്ഥിതി വഷളാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയത്. സംഘര്‍ഷത്തിലേക്ക് നീങ്ങാതെ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കാണണമെന്ന് രാഷ്ട്രങ്ങളെല്ലാം ആവശ്യപ്പെട്ടു.

രാജ്യത്ത് ഇന്നലെ റദ്ദാക്കിയത് ഇരുന്നൂറിലധികം വിമാന സര്‍വീസുകള്‍.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യത്ത് ഇന്നലെ റദ്ദാക്കിയത് ഇരുന്നൂറിലധികം വിമാന സര്‍വീസുകള്‍. 25 വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്. ബുധനാഴ്ച വടക്ക്- പടിഞ്ഞാറന്‍ ഇന്ത്യയിലുടനീളമുള്ള വിമാന ഗതാഗതം തടസ്സപ്പെട്ടു.

അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങള്‍ അവശ്യ വസ്തുക്കള്‍ ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. 

നേപ്പാള്‍ – പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങള്‍ അവശ്യ വസ്തുക്കള്‍ ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ദുരന്ത നിവാരണ സേന, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡുകള്‍, എന്‍സിസി എന്നിവര്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരാകണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം രാജ്യവിരുദ്ധ വിവരങ്ങള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉടനെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

പാകിസ്ഥാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയെന്ന് റിപ്പോര്‍ട്ട്.

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയെന്ന് റിപ്പോര്‍ട്ട്. 46 പേര്‍ക്ക് പരിക്കേറ്റു. വാര്‍ത്താ ഏജന്‍സിയാണ് പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ 90 പേരെങ്കിലും മരിച്ചെന്നും അതില്‍ പലരും കൊടും ഭീകരര്‍ ആയതിനാല്‍ വിവരം പാക്കിസ്ഥാന്‍ മറച്ചുവയ്ക്കുകയാണെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്.

പാകിസ്ഥാന്റെ ചങ്കിടിപ്പേറ്റുന്ന പോസ്റ്റ് പങ്കുവെച്ച് മുന്‍ കരസേന മേധാവി ജനറല്‍ എം എം നരവാനെ. 

പാകിസ്ഥാന്റെ ചങ്കിടിപ്പേറ്റുന്ന പോസ്റ്റ് പങ്കുവെച്ച് മുന്‍ കരസേന മേധാവി ജനറല്‍ എം എം നരവാനെ. സമൂഹ മാദ്ധ്യമമായ എക്സില്‍ ‘പിക്ചര്‍ അഭി ബാക്കി ഹേ’ എന്നാണ് അദ്ദേഹം പങ്കുവെച്ചത്. കളി ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അര്‍ത്ഥമാക്കുന്ന വരികളാണ് നരവാനെയുടെ പോസ്റ്റിലുള്ളത്. ഇന്നലെ പുലര്‍ച്ചെ 1.05നാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്.

കൂടുതൽ തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കാൻ സാധ്യത.

പാകിസ്ഥാന്റെ കൂടുതല്‍ തീവ്രവാദ ക്യാമ്പുകള്‍ ഇന്ത്യ ഉന്നം വയ്ക്കുന്നതായും 9 കേന്ദ്രങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടി ആവര്‍ത്തിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ അതീവ ജാഗ്രത തുടരുകയാണ്. നിരവധി ഗ്രാമീണരെ സൈന്യം സുരക്ഷിത മേഖലകളിലേക്ക് മാറ്റി.

പാകിസ്ഥാന്‍ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ.

ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പശ്ചാത്തലത്തില്‍ ആക്രണത്തിന് മുതിര്‍ന്നാല്‍ പാകിസ്ഥാന്‍ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. വിദേശ രാജ്യങ്ങളോടാണ് ഇക്കാര്യത്തില്‍ ഇന്ത്യ നിലപാടറിയിച്ചത്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു.

ജെയ്‌ഷെ സ്ഥാപകന്‍ മൗലാന മസൂദ് അസറിന് പാകിസ്ഥാന്‍ പട്ടാളം ഒരുക്കിയത് കനത്ത സുരക്ഷ. 

ഇന്ത്യ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ആദ്യ ഘട്ടത്തില്‍ തന്നെ ജെയ്‌ഷെ സ്ഥാപകന്‍ മൗലാന മസൂദ് അസറിന് പാകിസ്ഥാന്‍ പട്ടാളം ഒരുക്കിയത് കനത്ത സുരക്ഷ. എല്ലാവിധ സന്നാഹങ്ങളും പാക് പട്ടാളം ഒരുക്കിയിട്ടും എല്ലാം ഭേദിക്കുന്നതായിരുന്നു ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പ്രത്യാക്രമണം. പതിറ്റാണ്ടുകളായി ഇന്ത്യ തിരയുന്ന ജെയ്‌ഷെ സ്ഥാപകന്‍ മൗലാന മസൂദ് അസറിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നല്‍കിയത് കനത്ത നഷ്ടമാണ്. മസൂദിന്റെ കുടുംബത്തിലെ 10 പേരും അടുത്ത നാലു അനുയായികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികന് വീരമൃത്യു. 

പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികന് വീരമൃത്യു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ കശ്മീരിലെ പൂഞ്ച് സെക്ടറില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശികളായ കശ്മീരികളാണ് മരിച്ചവരെല്ലാം. 43 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പൂഞ്ചില്‍ അതിര്‍ത്തി പ്രദേശത്തെ മലമുകളില്‍ നിലയുറപ്പിച്ച പാക് സൈനികര്‍ നിരപരാധികളായ കശ്മീരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.

ഭീകരന്റെ സംസ്‌കാര ചടങ്ങില്‍ പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐയുടെയും പാക് പൊലീസിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്.

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരന്റെ സംസ്‌കാര ചടങ്ങില്‍ പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐയുടെയും പാക് പൊലീസിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യാക്കൂബ് മുഗള്‍ എന്ന ഭീകരന്റെ സംസ്‌കാര ചടങ്ങില്‍ ഐഎസ്ഐ, പാക് പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയുള്ള നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ചൈനീസ് മാധ്യമ സ്ഥാപനമായ ഗ്ലോബല്‍ ടൈംസിനെ വിമര്‍ശിച്ച് ഇന്ത്യ.

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ഓപ്പറേഷന്‍ സിന്ദൂര്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ചൈനീസ് മാധ്യമ സ്ഥാപനമായ ഗ്ലോബല്‍ ടൈംസിനെ വിമര്‍ശിച്ച് ഇന്ത്യ. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കാനും ഉറവിടങ്ങളെ ക്രോസ് ചെക്ക് ചെയ്യാനും പോര്‍ട്ടലിനോട് ഇന്ത്യ ആവശ്യപ്പെട്ടു. 

കേരളത്തില്‍ 126 ഇടങ്ങളിൽ മോക് ഡ്രില്‍ നടന്നു.

സംഘര്‍ഷ സാധ്യത ഉയരവെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍. മോക് ഡ്രില്ലിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഔട്ട്. രാജ്യ തലസ്ഥാനത്ത് രാത്രി എട്ട് മുതല്‍ 8.15 വരെ വൈദ്യുതി വിച്ഛേദിച്ചു. കേരളത്തില്‍ 14 ജില്ലകളിലും ഇന്നലെ വൈകുന്നേരം നാല് മണിക്ക് മോക് ഡ്രില്‍ നടന്നു. സംസ്ഥാനത്തെ മോക് ഡ്രില്ലിന്റെ ചുമതല അഗ്നിശമനാ സേനയ്ക്കായിരുന്നു . കേരളത്തില്‍ 126 ഇടങ്ങളിലാണ് മോക് ഡ്രില്‍ നടന്നത്.

പോക്സോ കേസിൽ മലപ്പറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ. 

മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62 ) അറസ്റ്റിലായത്. ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വിദ്യാർത്ഥി നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് എട്ട് വർഷത്തോളമായി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. 

രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. 

രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അത്തരത്തിലുള്ള അതിക്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമ്മേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷന്‍ സിന്ദൂറെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കശ്മീര്‍ കാണാന്‍ പോയ മലയാളി യുവാവിനെ ഗുല്‍മാര്‍ഗില്‍ മരിച്ചനിലയില്‍

ഏപ്രില്‍ 13 ന് കശ്മീര്‍ കാണാന്‍ പോയ മലയാളി യുവാവിനെ ഗുല്‍മാര്‍ഗില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മ്മംകോട് കരുവാന്‍തൊടി മുഹമ്മദ് ഷാനിബിന്റെ മൃതദേഹമാണ് വനമേഖലയില്‍ കണ്ടെത്തിയത്. വന്യമൃഗങ്ങളുുടെ ആക്രമണം ഉണ്ടായതായി വിവരമുണ്ട്. കശ്മീര്‍ ഗുല്‍മാര്‍ഗ് പൊലീസ് പാലക്കാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മകൻ അച്ഛനെ വെട്ടിക്കൊന്നു.

വയനാട് ജില്ലയിലെ എടവകയിലാണ് സംഭവം. എടവക കടന്നലാട്ട് കുന്ന്, മലേക്കുടി വീട്ടിൽ ബേബി (63) ആണ് മരിച്ചത്.രാത്രി 11 മണിയോടെ വീട്ടിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെ ബേബിയെ മകൻ റോബിൻ ആയുധം ഉപയോഗിച്ച് നെഞ്ചിൽ ആഴത്തിൽ വെട്ടുകയായിരുന്നു.

യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ.

കോട്ടയം കറുകച്ചാലിൽ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ.ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി.കാഞ്ഞിരപ്പള്ളിയിലെ ഓട്ടോഡ്രൈവർ മേലേറ്റ്തകിടി അമ്പഴത്തിനാൽവീട്ടിൽ അൻഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്നു ചാവിടിയിൽ വീട്ടിൽ ഇജാസ് (35) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കൂത്രപ്പള്ളി സ്വദേശി നീതുവിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.വെട്ടിക്കാവുങ്കൽ-പൂവൻപാറപ്പടിയിൽവെച്ചാണ് കൂത്രപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ നീതുവിനെ അൻഷാദ് കാറിടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് കാറുമായി ഇവർ മല്ലപ്പള്ളി റോഡിലൂടെ രക്ഷപ്പെടുകയായിരുന്നു.

സ്ത്രീകൾക്ക് സീറ്റുകൾ, വിവേചനം ഇല്ല

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് വേണ്ടി മുന്‍നിര സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നതില്‍ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത. പ്രത്യേക പഠനങ്ങള്‍ക്കും സ്ത്രീകള്‍ക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ വിശദമായി പരിഗണിച്ച ശേഷവുമാണ് സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 18ന് തുടങ്ങും.

2025-26 അധ്യയന വര്‍ഷത്തിലെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 18ന് തുടങ്ങും. ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും പ്രവേശനം. ട്രയല്‍ അലോട്ട്‌മെന്റ് തിയ്യതി മേയ് 24 ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2നാണ്. രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 10 ന് നടക്കും. മൂന്നാം അലോട്ട്‌മെന്റ് തിയ്യതി ജൂണ്‍ 16 ആണ്. മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് സര്‍ക്കാര്‍.

പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് സര്‍ക്കാര്‍. 80,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു സരിന്‍.

വ്യാപകമായി വൈദ്യുതി മുടങ്ങി.

മലബാര്‍ മേഖലയില്‍ ബുധനാഴ്ച രാത്രി വ്യാപകമായി വൈദ്യുതി മുടങ്ങി. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് വൈദ്യുതി മുടക്കമുണ്ടായത്. അരിക്കോട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 400 കെവി ലൈനില്‍ തകരാറ് സംഭവിച്ചതാണ് കാരണം. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്നും ഘട്ടം ഘട്ടം ആയി വൈദ്യുതി പുനര്‍സ്ഥാപിക്കും എന്ന് കെ എസ് ഇ ബി അറിയിച്ചു.

229-ാമത് തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങി. 

229-ാമത് തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങി. ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് 36 മണിക്കൂര്‍ നീണ്ട് നിന്ന ചടങ്ങുകള്‍ക്ക് പര്യവസാനമായത്. അടുത്ത കൊല്ലം ഏപ്രില്‍ 26നാണ് തൃശ്ശൂര്‍ പൂരം. കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിച്ചതോടെ ആരംഭിച്ച ചടങ്ങുകള്‍ക്കാണ് പാറമേക്കാവ്, തിരുവമ്പാടി ഭാഗവതിമാര്‍ ഉപചാരം ചൊല്ലിയതോടെ പര്യവസാനമായത്.

രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍.

എംഡിഎംഎ യുമായി യുവാവിനെ പിടികൂടിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. കൊല്ലം പെരിയനാട് മൂടുന്തിയാരുവിള വീട്ടില്‍ സൂരത്ത്(24), ഹരിപ്പാട് തുലാം പറമ്പ് പവിത്രം വീട്ടില്‍ അര്‍ജുന്‍ കൃഷ്ണ (24) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പുതിയ നെല്‍വിത്തുകള്‍ വികസിപ്പിച്ച്  മങ്കൊമ്പിലെ  നെല്‍വിത്ത് ഗവേഷണ കേന്ദ്രം.

അത്യുത്പാദന ശേഷിയുള്ള രണ്ട് തരം പുതിയ നെല്‍വിത്തുകള്‍ വികസിപ്പിച്ച് ആലപ്പുഴ മങ്കൊമ്പിലെ ഡോ. എം എസ് സ്വാമിനാഥന്‍ നെല്‍വിത്ത് ഗവേഷണ കേന്ദ്രം. പുണ്യ, ആദ്യ എന്നിങ്ങനെയാണ് പേരുകള്‍. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഏറ്റവും അധികം പ്രയോജനപ്പെടുന്നതാണ് പുതിയ ഇനം നെല്‍വിത്തുകള്‍.

10 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.

മലപ്പുറത്ത് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 10 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൂവത്തിക്കല്‍ സ്വദേശി മുഹ്സിന്‍ (31), കിണറടപ്പന്‍ സ്വദേശി ശരുണ്‍ സി (31) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 10.16 കിലോഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.

കാപ്പ നിയമപ്രകാരം നാടുകടത്തി. 

ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടക്കുന്ന പൊലീസ് നടപടിയുടെ ഭാഗമായി താമരക്കുളം മേക്കുംമുറി സിനില്‍ ഭവനത്തില്‍ സിനില്‍രാജിനെ(41) കാപ്പ നിയമപ്രകാരം നാടുകടത്തി. 2007 ല്‍ താമരക്കുളത്ത് വേണുഗോപാല്‍ എന്ന ആളിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തയാളാണ് സിനില്‍ രാജ്.

നന്തൻകോട് കൂട്ടക്കൊല കേസിന്‍റെ വിധി ഇന്ന് പറയും. 

നന്തൻകോട് കൂട്ടക്കൊല കേസിന്‍റെ വിധി ഇന്ന് പറയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണോയെന്ന് പറയുക. കുടുംബത്തോടുളള അടങ്ങാത്ത പക കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും പ്രതിയായ കേദൽ ജിൻസൻ രാജ വെട്ടികൊന്ന് ചുട്ടെരിച്ചുവെന്നാണ് കേസ് അച്ഛൻ പ്രോഫ.രാജാ തങ്കം, അമ്മ ഡോ.ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെയാണ് കേദൽ കൊന്നത്. 2017 ഏപ്രിൽ അഞ്ചിനാണ് മൂന്നു പേരെ കൊലപ്പെടുത്തിയത്.

ക്ലിനിക്ക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. 

കേള്‍വിത്തകരാര്‍ പരിഹരിക്കുന്നതിനുള്ള മെഷീന്‍ നല്‍കാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ക്ലിനിക്ക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. ഉഴവൂര്‍ സ്വദേശിയായ സി കെ സ്റ്റീഫന്‍ ആണ് കോട്ടയം കുമാരനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന റഫാല്‍ മള്‍ട്ടി റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഓട്ടിസം ആന്‍ഡ് ലേണിംഗ് ഡിസെബിലിറ്റി സ്‌പെഷ്യലൈസ്ഡ് സെന്ററിനെതിരെ പരാതിയുമായി കോട്ടയം കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചത്.

ഹൈദരാബാദില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. 

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. സംസ്ഥാനത്ത് അനധികൃതമായി രേഖകള്‍ ഇല്ലാതെ കുടിയേറിയ പാക്, ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയില്‍ എടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. പൊലീസ് ഉള്‍പ്പടെ അടിയന്തര സര്‍വീസുകളില്‍ ഉള്ളവരോട് ഉടന്‍ തിരിച്ച് എത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ??ദ്ദേഹം.

വാഗയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നിര്‍ത്തിവെച്ചു.

ഇന്ത്യയുടേയും പാകിസ്താന്റേയും അതിര്‍ത്തിയായ വാഗയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ചടങ്ങ് റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നിലവിലെ ഇന്ത്യാ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് പൂട്ടിയതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്‌സ്.

പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്‌സ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണിത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുമെന്നും എയര്‍ലൈന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

പൗരന്മാര്‍ക്ക് വിലക്കുമായി യുഎസ്.

പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാര്‍ക്ക് വിലക്കുമായി യുഎസ്. ഇന്ത്യ- പാക് അതിര്‍ത്തി, നിയന്ത്രണ രേഖ, ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പൗരന്മാര്‍ക്ക് യാത്ര വിലക്കി നിര്‍ദേശം നല്‍കിയത്.

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ് വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

.

Related News (9)


Leave a Comment

Your email address will not be published.