ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ നിലവിൽ വന്നു.
Photo 2 months ago

2025 മെയ് 10 ശനിയാഴ്ച.
by Kuriakose Niranam
ഇന്ത്യ പാകിസ്ഥാൻ വെടി നിർത്തലിന് ധാരണയായി.
പാകിസ്താനിലെ നാലോളം വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി.
ശനിയാഴ്ച പുലർച്ചെ പാകിസ്താനിലെ നാലോളം വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച ഇന്ത്യയിലെ 26 സ്ഥലങ്ങളിൽ പാകിസ്താൻ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടിയെന്നാണ് ബന്ധപ്പെട്ട റിപ്പോർട്ട്ചെയ്യുന്നത്. പാകിസ്താനിലെ റാവിൽപിണ്ടിയ്ക്ക് സമീപമുള്ള നുർ ഖാൻ, ഝാങ്ങിലെ റഫീഖി, ചക്‌വാലിലെ മുറിദ് എന്നീ വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാകിസ്താൻ സൈന്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെ പാകിസ്താൻ വ്യോമപാത പൂർണമായും അടച്ചു. പാകിസ്താൻ തലസ്ഥാനത്ത് നിന്നും ഏതാണ്ട് 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ള വ്യോമ താവളമാണ് നുർ ഖാൻ. വൻ സ്ഫോടനത്തിന് പിന്നാലെ നുർ ഖാൻ വ്യോമതാവളത്തിൽ തീ പടരുന്ന ദൃശ്യങ്ങൾ പാകിസ്താൻ മാധ്യമങ്ങൾ പുറത്തു വിട്ടതായും റിപ്പോർട്ടുണ്ട്.
ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണിയുമായി പാകിസ്ഥാൻ.
ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണിയുമായി പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ആണവായുധ വിഷയങ്ങളിൽ അധികാരമുള്ള കമാൻഡ് അതോറിറ്റി യോഗം വിളിച്ചു. രാജ്യത്തിന്റെ ആണവായുധ ശേഖരണവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ദേശീയ സുരക്ഷാ തീരുമാനങ്ങളും എടുക്കുന്ന രാജ്യത്തെ ഉന്നത സിവിലിയന്‍, സൈനിക സമിതിയുടെ യോഗമാണ് വിളിച്ചത്. പാകിസ്താന്റെ പ്രധാനപ്പെട്ട ആര്‍മി ക്യാമ്പുകളും എയര്‍ ബേസുകളും ഇന്നലെ രാത്രി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. നിരന്തരം കശ്മീരിലേക്കും അതിർത്തി സംസ്ഥാനങ്ങളിലേക്കും ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് ആണവായുധ ഭീഷണിയും മുഴക്കുന്നത്. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പാക് സൈനിക മേധാവിയുമായി സംസാരിച്ചു. ആണുവായുധ അധികാര സമിതിയുടെ യോഗം പാകിസ്ഥാൻ വിളിച്ചതിന് പിന്നാലെയാണിത്.
പാകിസ്ഥാന്റെ എട്ട് നഗരങ്ങളിൽ രൂക്ഷമായ ആക്രമണം ഇന്ത്യ നടത്തിയതായി റിപ്പോർട്ട്.
എട്ട് പാക് നഗരങ്ങളിലേക്ക് തിരിച്ചടിച്ച് ഇന്ത്യ. ഇസ്ലാമാബാദിലേക്ക് അടക്കം ഡ്രോൺ ആക്രമണം നടത്തിയെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. ഇസ്ലാമാബാദ്, റാവൽപിണ്ടി, സിയാൽകോട്ട്, ലഹോർ, പെഷ്‍വാർ, ഗുജ്‍രൺ വാല, അട്ടോക്ക് അടക്കമുള്ള നഗരങ്ങളിലാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയതായി വാർത്താ വരുന്നത്.
സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്ന് ജി7
ഇരു രാജ്യങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്ന് ജി7 രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇന്ത്യ-പാക് സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ രംഗത്ത് വരികയായിരുന്നു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഈ രാജ്യങ്ങളുടെ കൂട്ടായ്‌മ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
പാക് ഡ്രോണുകളെ ഇന്ത്യ തകർത്തു.
ഇന്നലെ രാത്രിയിലും പ്രകോപനം തുടര്‍ന്ന പാകിസ്ഥാന്‍ ഇന്ത്യയുടെ അതിര്‍ത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും എല്ലാം നിഷ്പ്രഭമാക്കി ഇന്ത്യന്‍ സേന. നിയന്ത്രണരേഖയില്‍ ഷെല്ലിങും കാശ്മീരിലെ ബാരാമുള്ള മുതല്‍ ഗുജറാത്തിലെ ഭുജ് വരെയുള്ള 26 സ്ഥലങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി പാകിസ്ഥാന്‍ ഇന്ത്യയെ പ്രകോപിച്ചു. ജമ്മുവില്‍ മാത്രം 100 ഡ്രോണുകളെത്തിയെന്നാണ് വിവരം. എല്ലാം ഇന്ത്യന്‍ സേന തകര്‍ത്തു. ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകള്‍ എത്തിയത്. ഇതില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ മാത്രമാണ് പാക് ഡ്രോണ്‍ ആക്രമണത്തില്‍ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോണ്‍, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം.
കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ നാവിക സേനയും രംഗത്ത്.
രാജ്യാതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ പ്രകോപനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ നാവിക സേനയും രംഗത്ത്. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളടക്കം ഘടിപ്പിച്ച ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖം ലക്ഷ്യമിട്ട് പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.
രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങളെയടക്കം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. 4 വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ സേന നടത്തിയ ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ആക്രമണത്തില്‍ പാകിസ്താന്റെ ഏരിയല്‍ റഡാര്‍ തകര്‍ത്തുവെന്നും പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കി. ആകെ നാനൂറോളം ഡ്രോണുകളാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ ഉപയോഗിച്ചതെന്നെന്നും, ഇവയില്‍ കനത്ത പ്രഹരശേഷിയുള്ള തുര്‍ക്കി ഡ്രോണുകളുമുണ്ടായിരുന്നുവെന്നും എന്നാല്‍ പാകിസ്ഥാന്റെ ഒറ്റ ഡ്രോണുകളും മിസൈലുകളും ലക്ഷ്യം കാണാന്‍ ഇന്ത്യ അനുവദിച്ചില്ലെന്നും സൈന്യം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പാകിസ്ഥാന്‍ നടത്തിയ ഗൂഡാലോചനകള്‍ പൊളിച്ച് ഇന്ത്യ.
മെയ് എട്ടിന് രാത്രി ഇന്ത്യയെ ആക്രമിക്കാനായി പാകിസ്ഥാന്‍ നടത്തിയ ഗൂഡാലോചനകള്‍ പൊളിച്ച് ഇന്ത്യ. വ്യോമാതിര്‍ത്തി അടക്കാതെ സിവിലിയന്‍ വിമാനങ്ങള്‍ മറയാക്കി ഇന്ത്യയെ കുടുക്കാനുള്ള പാക് കുതന്ത്രം തിരിച്ചറിഞ്ഞ് പ്രതികരിച്ച് സൈന്യം. തിരിച്ചടിയില്‍ സിവിലിയന്‍ വിമാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകാനുള്ള ഗൂഢാലോചനയാണ് പാകിസ്ഥാന്‍ നടത്തിയതെന്നും എന്നാല്‍ പാകിസ്ഥാന്റെ ഗൂഡാലോചന തിരിച്ചറിഞ്ഞാണ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചതെന്നും പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
പ്രകോപന പ്രസ്താവനകളുമായി പാകിസ്ഥാന്‍.
ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ തളര്‍ന്നെങ്കിലും പൊളളയായ അവകാശവാദങ്ങളും യുദ്ധവെറി നിറഞ്ഞ പ്രകോപന പ്രസ്താവനകളുമായി പാകിസ്ഥാന്‍. ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി കാജാ ആസിഫ് പറഞ്ഞു. കറാച്ചി തുറമുഖത്തിന് കേടുപാടുണ്ടായെന്ന വാര്‍ത്ത തള്ളിയ പാകിസ്ഥാന്‍ ഇതുവരെ ഇന്ത്യയുടെ 3 പോര്‍ വിമാനങ്ങളും 77 ഡ്രോണുകളും വെടിവെച്ചിട്ടെന്നും അവകാശപ്പെട്ടു.
കൂടുതല്‍ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു.
പാകിസ്ഥാനുമായി ആകാശ യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. ഏറ്റവും പുതിയ വിവര പ്രകാരം 5 ദിവസത്തേക്ക് രാജ്യത്തെ 32 വിമാനത്താവളങ്ങളാണ് അടച്ചത്. ഈ മാസം 14 വരെയാണ് നിയന്ത്രണമെന്ന് ഡി ജി സി എ വ്യക്തമാക്കിയതായി പി ടി ഐ അറിയിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി അടച്ചിടുന്നത്.
നിര്‍ണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം.
ഇന്ത്യ – പാകിസ്ഥാന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം. ഇന്നലെ രാത്രി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യ സഹമന്ത്രി പാകിസ്ഥാനിലെത്തിയത്.
അമേരിക്ക ഇടപെടുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തന്റെ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറിനെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും ഫോണില്‍ വിളിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണത്തിന് പിന്തുണ അറിയിക്കുകയും സംഘര്‍ഷം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സേനാമേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി.
പാകിസ്താനുമായുള്ള സംഘര്‍ഷത്തിനിടെ മൂന്ന് സേനാമേധാവികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിലെ നിലവിലെ സ്ഥിതിഗതികള്‍ സേനാമേധാവിമാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.
വിചിത്ര വാദവുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് .
ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണത്തെ മന:പൂര്‍വം തടയാതിരുന്നതാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇതിന് പിന്നിലെ കാരണമായി വിചിത്ര വാദമാണ് ഖ്വാജ ആസിഫ് മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ ഡ്രോണുകള്‍ തടയാതിരിക്കാന്‍ പാകിസ്ഥാന്‍ മന:പൂര്‍വം തീരുമാനിച്ചത് തങ്ങളുടെ സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു.
ഇന്ത്യാ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. ചണ്ഡീഗഡില്‍ 2 മാസത്തേക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. നിലവിലെ ഇന്ത്യാ പാക് സംഘര്‍ഷ സാഹചര്യത്തില്‍ പരിഭ്രാന്തി പടരാതിരിക്കാനാണ് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചതെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്.
സിഖ് മത ഗ്രന്ഥങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.
അതിര്‍ത്തി മേഖലയിലെ ഗുരുദ്വാരകളില്‍ ഉള്ള സിഖ് മത ഗ്രന്ഥങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ആരംഭിച്ചു. ഗുരുദ്വാര കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് നടപടി. സുരക്ഷിതമായ മറ്റ് സിഖ് ചരിത്ര സ്മാരകങ്ങളിലേക്ക് ആണ് ഗ്രന്ഥങ്ങള്‍ മാറ്റുന്നത്. സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് വലിയ കരുതല്‍ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.
ആഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനം.
ഇന്ത്യ – പാക് സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനം. അടിയന്തിരമായി ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു. സ്ഥിതി ഗതികള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
ദില്ലി കേരള ഹൗസില്‍ 24 പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.
ഇന്ത്യാ പാക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ദില്ലി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് കണ്‍ട്രോള്‍ റൂം തുറന്നത്. കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍. 01123747079.
നാളെ രാജ്യത്തിനായി പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഹ്വാനം.
ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ നാളെ രാജ്യത്തിനായി പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ആഹ്വാനം ചെയ്തു. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് സഭാ അധ്യക്ഷന്‍ മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. അതിര്‍ത്തി കാക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കാതോലിക്കാബാവാ പറഞ്ഞു.
എസ്എസ്എല്‍സിക്ക് 99.5 ശതമാനം വിജയം.
സംസ്ഥാനത്ത് ഈ വര്‍ഷം എസ്എസ്എല്‍സിക്ക് 99.5 ശതമാനം വിജയം. 61,449 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസാണ്. പരീക്ഷ എഴുതിയ 4,24,583 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലക്കാണ്. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍. കുറവ് തിരുവനന്തപുരത്തും. പുനര്‍ മൂല്യ നിര്‍ണ്ണയം സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷ ഈ മാസം 12 മുതല്‍ 15 വരെ നല്‍കാം. വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി പ്രത്യേകം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.
സേ പരീക്ഷ 2025 മെയ് 28 മുതല്‍ ജൂണ്‍ 5 വരെ നടത്തും.
എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള സേ പരീക്ഷ 2025 മെയ് 28 മുതല്‍ ജൂണ്‍ 5 വരെ നടത്തും. ജൂണ്‍ അവസാന വാരം സേ പരീക്ഷ ഫലം പ്രഖ്യാപിക്കും. പുനര്‍ മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഈ മാസം 12 മുതല്‍ 15 വരെ നല്‍കാം.
എഡിജിപി എം.ആര്‍. അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു.
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം.ആര്‍. അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ഡിജിപി മനോജ് എബ്രഹാമിനെ ഫയര്‍ഫോഴ്സില്‍ നിന്നുംമാറ്റി പുതിയ വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കി.
കെഎസ്ആര്‍ടിസിക്ക് 103.24 കോടി അനുവദിച്ചു.
കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 73.24 കോടി രൂപയാണ് അനുവദിച്ചത്. മറ്റ് ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായമായി 30 കോടി രൂപയും അനുവദിച്ചു.
പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ല.
താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ 6 വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതില്‍ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്. കേസില്‍ പെട്ട വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതുതന്നെയെന്ന് എസ് ഷാനവാസ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിവരിച്ചു.
100 ശതമാനം വിജയം നേടി വയനാട്ടിലെ വെള്ളാര്‍മല ഹൈസ്‌കൂള്‍.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വേദനക്കിടയിലും എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടി വയനാട്ടിലെ വെള്ളാര്‍മല ഹൈസ്‌കൂള്‍. 55 കുട്ടികളാണ് വെള്ളാര്‍മല ഹൈസ്‌കൂളില്‍ നിന്നും പത്താംതരം പരീക്ഷ എഴുതിയത്. ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വെള്ളാര്‍ മലയിലെ 32 കുട്ടികള്‍ മരിച്ചിരുന്നു. ഇതില്‍ ഏഴുപേര്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടതായിരുന്നു.
6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്.
മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 58 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 7 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്.
എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി.
എസ് എസ് എല്‍ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തില്‍ മനോജ് സൗമ്യ ദമ്പതികളുടെ മകള്‍ ആര്യ നന്ദയാണ് (16) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. നങ്ങ്യാര്‍കുളങ്ങര ബഥനി മാലികാമഠം ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ആര്യ നന്ദ.
നിർത്തിയിട്ട കാറിനടിയിൽപ്പെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു.
നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറിയിറങ്ങി. മലപ്പുറത്ത് ബന്ധുവീട്ടില്‍ വിരുന്നുവന്ന രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ മുഹമ്മദ് സഹിന്‍ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ മാതൃ സഹോദരിയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു സഹിന്‍. ഇവരുടെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങിയാണ് അപകടം സംഭവിച്ചത്. എങ്ങനെയാണ് കാര്‍ നീങ്ങിയതെന്ന് വ്യക്തമല്ല.
മദ്യം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു.
പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 3 പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (കുക്കു–24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസർ ഖാൻ (38) എന്നിവരെയാണ് തുമ്പ പൊലീസ് പോക്സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്.
മാർപാപ്പയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നു.
മാർപാപ്പയ്ക്ക് ഇന്ത്യന്‍ ജനതയുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ മാര്‍പാപ്പയുമായി ആശയങ്ങള്‍ പങ്കിടുന്നതിനും ഊഷ്മളബന്ധം തുടരുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ വ്യാജ ബോംബ് ഭീഷണി.
ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടെ മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ വ്യാജ ബോംബ് ഭീഷണി. ആശുപത്രി അധികൃതര്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത് എന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ഭീഷണി വന്നതായി ആശുപത്രി അധികൃതരില്‍ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന്് ഭീഷണി.
ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന്് ഭീഷണി. ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ കടുത്ത പ്രത്യാക്രമണത്തിന് പിന്നാലെയാണ് സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി ഉയര്‍ന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്, ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം, ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയം തുടങ്ങിയവ ബോംബ് വച്ചു തകര്‍ക്കുമെന്നാണ് ഭീഷണി. അതാത് സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഇമെയിലേക്കാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.
ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി.
ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി. രണ്ട് തവണ ഗ്രേ ലിസ്റ്റില്‍ പെട്ട പാകിസ്ഥാന് ധനസഹായം നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ഏഴ് ബില്യണ്‍ ഡോളറിന്റെ വായ്പയിലെ രണ്ടാം ഗഡുവായി 8500 കോടി രൂപ ഐഎംഎഫ് അനുവദിച്ചു. പാകിസ്ഥാന് വായ്പ നല്‍കാനുള്ള ഐഎംഎഫ് തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ നടപടികളില്‍ നിന്നും വിട്ടു നിന്നിരുന്നു. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണമെന്ന് ലോകബാങ്കിനോടും ഐഎംഎഫിനോടും നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. പാകിസ്ഥാന് നല്‍കുന്ന വായ്പ ലഭിക്കുന്നത് ഭീകരര്‍ക്കാണെന്ന് ഐഎംഎഫ് യോഗത്തില്‍ ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.
പഞ്ചാബില്‍ സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നു.
ഭീകര താവളങ്ങള്‍ക്ക് മേല്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരവേ പഞ്ചാബില്‍ സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നു. 532 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 9 ആന്റി ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗം തുക അനുവദിച്ചതായി മുഖ്യമന്ത്രി ഭഗ്വന്ത് മാന്‍ പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ പഞ്ചാബ് ഇതിനകം തന്നെ ആന്റി-ഡ്രോണ്‍ സംവിധാനം വാങ്ങാന്‍ ശ്രമം തുടങ്ങിയിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് ആന്റി ഡ്രോണുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ രൂക്ഷമായി വിമര്‍ശിച്ച് പാക് എംപി ഷാഹിദ് അഹമ്മദ്.
ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ത്തിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ രൂക്ഷമായി വിമര്‍ശിച്ച് പാക് എംപി ഷാഹിദ് അഹമ്മദ്. ഷെഹബാസ് ഷെരീഫ് ഒരു ഭീരുവാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറയാന്‍ പോലും അദ്ദേഹത്തിന് ഭയമാണെന്നും ഷാഹിദ് അഹമ്മദ് വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പാക് പ്രധാനമന്ത്രിക്കെതിരെ ഷാഹിദ് അഹമ്മദിന്റെ വിമര്‍ശനം.
പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, പൌരന്മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന. ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാര്‍ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഇരു രാജ്യങ്ങളിലേയും ചൈനീസ് എംബസികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. നിലവില്‍ ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന ചൈനീസ് പൌരന്മാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ചൈന വ്യക്തമാക്കി.
നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങൾ കവർച്ചചെയ്ത കേസിൽ വരന്റെ ബന്ധുവായ സ്ത്രീ പോലീസ് പിടിയിലായി.
കണ്ണൂർ – നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങൾ കവർച്ചചെയ്ത കേസിൽ വരന്റെ ബന്ധുവായ സ്ത്രീ പോലീസ് പിടിയിലായി. വരന്റെ അടുത്ത ബന്ധുവും കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയുമായ എ.കെ. വിപിനി (46) ആണ് പിടിയിലായത്. പലിയേരിയിലെ എ.കെ. അർജുന്റെ ഭാര്യ ആർച്ച എസ്. സുധിയുടെ ആഭരണങ്ങളാണ് വിവാഹദിവസം കാണാതായത്. മേയ് ഒന്നിനായിരുന്നു ഇവരുടെ വിവാഹം. അന്ന് രാത്രിതന്നെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു.
ടീമംഗങ്ങളെ സുരക്ഷിതമായി ദില്ലിയിലെത്തിച്ചു.
ഐപിഎല്‍ നിര്‍ത്തി വെച്ചതോടെ പഞ്ചാബ് കിങ്സ്, ദില്ലി കാപ്പിറ്റല്‍സ് ടീമംഗങ്ങളെ സുരക്ഷിതമായി വന്ദേ ഭാരത് ട്രെയിനില്‍ ദില്ലിയിലെത്തിച്ചു. ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം നിര്‍ത്തിവെച്ചതിന് പിന്നാലെ വിമാനത്താവളങ്ങള്‍ അടച്ചതോടെ താരങ്ങള്‍ കുടുങ്ങുകയായിരുന്നു.
പാകിസ്താന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു.
ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. ടൂര്‍ണമെന്റിന് വേദിയാകാന്‍ യുഎഇ വിസമ്മതിച്ചായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി പിസിബി അറിയിച്ചത്.
Leave a Comment
Your email address will not be published.