നിയമസഭാ ബില്ലുകളിൽ നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമെടുക്കണം. സുപ്രീംകോടതി.

Photo 7 months ago

banner

by Kuriakose Niranam 

നിയമസഭാ ബില്ലുകളിൽ നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമെടുക്കണം. സുപ്രീംകോടതി.

നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഇനി തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ജെഡിയു നേതാവ് പി ജി ദീപക്കിന്റെ കൊലപാതകത്തിൽ വെറുതെ വിട്ട അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.

ജീവപര്യന്തത്തിനൊപ്പം പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരെ ഡിവിഷന്‍ ബെഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. 2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം നടന്നത്. കേസിൽ പത്ത് പ്രതികളെയായിരുന്നു വിചാരണക്കോടതി വെറുതെവിട്ടത്. എന്നാല്‍ ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീൽ നൽകുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കരണക്കുറ്റിക്ക് ഏറ്റ അടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഗവര്‍ണറുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാരിന്റെ കരണക്കുറ്റിക്ക് ഏറ്റ അടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.

മദ്രസാ അധ്യാപകന് 187 വർഷം തടവുശിക്ഷ 

മതപഠന ക്ലാസിന് പോയ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവുശിക്ഷ വിധിച്ച് കോടതി. 2020 മുതൽ 2021 വരെ ഒരു വർഷം റാഫി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനാണ് കോടതി തടവും, 9 ലക്ഷം രൂപ പിഴയും വിധിച്ചത്. കണ്ണൂർ പഴയങ്ങാടിയിലാണ് കേസിന്നാസ്പദമായ സംഭവം. ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയാണ് പ്രതി.സ്വർണ്ണ മോതിരം നൽകി വശത്താക്കിയായിരുന്നു പീഡനം. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് വിധിച്ചത്. അതേസമയം, മുഹമ്മദ് റാഫി മുൻപും പോക്സോ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ആശാ സമരത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.

ആശവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ പരമാവധി വിട്ടുവീഴ്ച ചെയ്‌തെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. 

സിപിഐയിൽ ജനാധിപത്യം മരിക്കുന്നു മത്സരിച്ചാൽ സമ്മേളനം റദ്ദ് ചെയ്യും.

സിപിഐ പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരത്തിന് വിലക്ക്. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്നാണ് നിര്‍ദേശം. മത്സര നീക്കമുണ്ടായാല്‍ സമ്മേളനം സസ്‌പെന്‍ഡ് ചെയ്യുമെന്നും അറിയിപ്പ്. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അമര്‍ഷം നിലനില്‍ക്കെയാണ് തീരുമാനം. 

സ്കൂൾ കുട്ടികൾക്ക് അരിവിതരണം ആരംഭിച്ചു.

പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ പഠിക്കുന്ന 26 ലക്ഷം കുട്ടികള്‍ക്ക് 4 കിലോ വീതം അരി വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഏകദേശം 17,313 മെട്രിക് ടണ്‍ അരിയാണ് ആകെ വിതരണം ചെയ്യുന്നത്. 

കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ ഇനിമുതൽ ഡിസിസി പ്രസിഡണ്ടുമാരും.

കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയില്‍ ഇനി മുതല്‍ ഡിസിസി അധ്യക്ഷന്മാര്‍ക്കും പങ്കുണ്ടാകും.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഡിസിസി പ്രസിഡന്റുമാരുടെ ശുപാര്‍ശ പരിഗണിക്കും. എന്നാല്‍ എഐസിസി നീക്കത്തില്‍ പിസിസി അധ്യക്ഷന്മാര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. 

കാട്ടാന അപകടം രണ്ട് വ്യത്യസ്ത റിപ്പോർട്ടുകൾ.

മുണ്ടൂര്‍ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു വ്യത്യസ്ത റിപ്പോര്‍ട്ടുകളുമായി പാലക്കാട് ഡിഎഫ്ഒയും ജില്ലാ കലക്ടറും. കാട്ടാന ആക്രമണത്തില്‍ വനം വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഫെന്‍സിംഗ് തകര്‍ത്താണ് കാട്ടാന എത്തിയതെന്നും ഡിഎഫ്ഒ പറയുന്നു. മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വനം വകുപ്പിന് വീഴ്ച ഉണ്ടായി എന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. വ്യത്യസ്ത റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഡിഎഫ്ഒയോട് വിശദീകരണം ചോദിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

വീണ്ടും ഹാജരാകണം.

ഗോകുലം ഗോപാലനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസയച്ചു. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇഡി പറഞ്ഞു. ഇന്നലെ കൊച്ചി ഓഫീസില്‍ ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.

എടിഎമ്മിൽ നിക്ഷേപിക്കുന്ന പണം തട്ടിയെടുത്തതിൽ രണ്ടുപേർ അറസ്റ്റിൽ.

എടിഎമ്മുകളില്‍ നിക്ഷേപിക്കാനേല്‍പ്പിച്ച ബാങ്കിന്റെ 28 ലക്ഷം രൂപ തട്ടിയ ക്യാഷ് ഓപ്പറേറ്റീവ് എക്സിക്യൂട്ടീവുകള്‍ പിടിയില്‍. ബത്തേരി കുപ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.ആര്‍. നിധിന്‍രാജ് (34), മേപ്പാടി ലക്കിഹില്‍ പ്ലാംപടിയന്‍ വീട്ടില്‍ പി.പി. സിനൂപ് (31)എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്. 

പ്രതി ഷെറിന് പരോൾ അനുവദിച്ചു

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് പരോള്‍ അനുവദിച്ചു. രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക നടപടിയെന്നാണ് വിഷയത്തില്‍ ജയില്‍ വകുപ്പിന്റെ പ്രതികരണം. ശിക്ഷായിളവ് നല്‍കി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. അതിനിടെ സഹതടവുകാരിയെ മര്‍ദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസുമെടുത്തിരുന്നു. കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിന്‍ ഇപ്പോഴുള്ളത്.

പ്രതി മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ചു.

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിനോട് വ്യവസ്ഥതകള്‍ നിശ്ചയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വ്യവസ്ഥ നിശ്ചയിക്കുന്നത് മുതല്‍ 15 ദിവസത്തേക്കാണ് പരോള്‍. 

കൊച്ചിയിലെ തൊഴിൽ പീഡനക്കേസിൽ  കൂടുതൽ പരാതികൾ.

കൊച്ചിയിലെ തൊഴില്‍ പീഡന ആരോപണവുമായി ബന്ധപ്പെട്ട കമ്പനിയിലെ മുന്‍ ജീവനക്കാരനെതിരെ കൂടുതല്‍ പരാതികള്‍. നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ട മനാഫിനെതിരെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയത്. അതിനിടെ, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ മനാഫിനെതിരെ കേസെടുത്തിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വിട്ട ചങ്ങാതികൂട്ടം എന്ന യൂട്യൂബ് ചാനലിനെതിരെയും പൊലീസ് കേസെടുത്തു.

പ്രതിഷേധിച്ച് പ്രതിപക്ഷം.

പാചകവാതക വില വര്‍ധനവിനെതിരെ സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷം. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ വില കൂട്ടിയെന്ന് ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില ഒരിടവേളയ്ക്ക് ശേഷമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയര്‍ത്തിയത്. 

ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ കൊച്ചുമകന് പൊള്ളലേറ്റു.

ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിന് പൊള്ളലേറ്റു. സിംഗപ്പൂരിലെ സ്‌കൂളില്‍ ഉണ്ടായ തീപിടിത്തത്തിലാണ് കുട്ടിക്ക് പൊള്ളലേറ്റത്. 7 വയസ്സായ മാര്‍ക്ക് അമ്മ അന്ന ലേഴ്‌നേവക്ക് ഒപ്പം സിംഗപ്പൂരിലാണ് ഉള്ളത്. കുട്ടിയുടെ കാലിനും കൈക്കും പൊള്ളലേറ്റു എന്നാണ് വിവരം.

എം എ ബേബി ആരാണെന്ന് അറിയില്ലെന്ന് മുൻ ത്രിപുര മുഖ്യമന്ത്രി.

സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആരാണെന്ന് താന്‍ ഗൂഗിള്‍ ചെയ്തു കണ്ടുപിടിക്കേണ്ടി വരും എന്ന് മുന്‍ ത്രിപുര മുഖ്യമന്ത്രിയും എംപിയുമായ ബിപ്ലവ് കുമാര്‍ദേവിന്റെ പരിഹാസം. തനിക്ക് എം എ ബേബി ആരാണെന്ന് അറിയില്ല. പാര്‍ട്ടിയോട് വിശ്വസ്തതയുള്ള കഴിവുള്ള വ്യക്തിയാകാം. എന്നാല്‍ മോദിയെപ്പോലെ യോഗിയെ പോലെയോ തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മില്‍ ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

നല്ല സുദിനം വരുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീന.

അല്ലാഹു എന്നെ ജീവനോടെ നിലനിര്‍ത്തിയതിന് കാരണമുണ്ടെന്നും ആ സുദിനം വരുമെന്നും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സോഷ്യല്‍മീഡിയയില്‍ അവാമി ലീഗ് അംഗങ്ങളെ അഭിസംബോധന ചെയ്താണ് ഹസീന ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളുമായി സംവദിക്കുകയായിരുന്നു അവര്‍. 

കന്യാസ്ത്രീ ക്കെതിരെ മതപരിവർത്തനത്തിന് വ്യാജ കേസ്.

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്. ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ മതപരിവര്‍ത്തനം ആരോപിച്ചാണ് കന്യാസ്ത്രീക്കെതിരെ കേസെടുത്തത്. കോട്ടയം സ്വദേശിയായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുങ്കുരി ഹോളി ക്രോസ് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പാളാണ് സിസ്റ്റര്‍ ബിന്‍സി. കോളേജിലെ വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് സിസ്റ്റര്‍ ബിന്‍സിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

സൗദി അറേബ്യയിൽ നിന്ന് മടങ്ങണം എന്നത് വ്യാജവാർത്ത.

വിവിധ തരം സന്ദര്‍ശന വിസകളിലെത്തിയവര്‍ ഏപ്രില്‍ 13 നുള്ളില്‍ മടങ്ങണമെന്ന വാര്‍ത്ത വ്യാജമെന്ന് സൗദി ജവാസത്ത്. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നെത്തിയ ബിസിനസ്, ടൂറിസ്റ്റ്, സന്ദര്‍ശന വിസക്കാര്‍ ഏപ്രില്‍ 13ന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് മടങ്ങണമെന്നും ഇല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വിശ്വസിക്കരുതെന്ന് സാമൂഹിക മാധ്യമ ഉപയോക്താവിന്റെ അന്വേഷണത്തിന് നല്‍കിയ മറുപടിയില്‍ ഡയറക്ടറേറ്റ് വിശദീകരണം നല്കി.

കൂവൈത്തില്‍ ഭൂചലനം.

രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്കാണ് രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രതയുള്ള ഭൂകമ്പം പ്രാദേശിക സമയം രാത്രി 11:45നാണ് ഉണ്ടായത്. ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ താഴ്ചയിലാണ് ഇതിന്റെ ഉത്ഭവം എന്നത് കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് അറിയിച്ചു. അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വൻ അപകടം ഒഴിവായി.

ആന്ധ്രയില്‍ ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ അടര്‍ന്ന് മാറിയെങ്കിലും തീവണ്ടി ഉടന്‍ നിര്‍ത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 10 മണിയോടെ സെക്കന്തരാബാദ് – ഹൗറ ഫലക്‌നൂമ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് (12704) അപകടത്തില്‍പ്പെട്ടത്. 

ദുബായ് കിരീടാവകാശി ഇന്ത്യയിൽ.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കിരീടാവകാശി ഇന്ന് കൂടിക്കാഴ്ച നടത്തും. 

ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി ചൈന. അമേരിക്കക്കെതിരെയുള്ള പ്രതിരോധ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കയുടെ പകരച്ചുങ്കത്തിന് തിരിച്ചടിയായി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തിയിരുന്നു.

Tags

Related News (48)


Leave a Comment

Your email address will not be published.