പാക്കിസ്ഥാന് വീണ്ടും കനത്ത പ്രഹരം.

Photo 6 months ago

banner

2025 മെയ് 9 ശനിയാഴ്ച.

by Kuriakose Niranam 

പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ തകർത്തു.

പാകിസ്ഥാന് ഇന്ത്യയുടെ കനത്ത പ്രഹരം. പാക്ക് ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാന്റെ നാല് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. രണ്ട് പാക്കിസ്ഥാന്‍ പൈലറ്റുമാരെ ഇന്ത്യ പിടികൂടി. ജമ്മു, പഠാന്‍കോട്ട് ഉധംപുസൈനികത്താവളങ്ങളില്‍ പാക്കിസ്ഥാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണശ്രമം നടത്തിയെന്നും എന്നാല്‍ ആര്‍ക്കും ജീവഹാനിയുണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. കാശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലുമായി ഒട്ടേറെ ഡ്രോണുകളും മിസൈലുകളും ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു.

എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന്.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാകും ഫല പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.

യുഎസില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്തയെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുത്തു.

ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയന്‍. യുഎസില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്തയെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്ന് അറിയപ്പെടും. യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.

വീണ്ടും നിപ ബാധ.

 വളാഞ്ചേരി സ്വദേശിനിക്ക് നിപ ബാധയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നിപ സംശയിച്ചതോടെ ചികിത്സ ആരംഭിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മോനോക്ലോണ ആന്റിബോഡി രോഗിക്ക് നല്‍കാന്‍ തീരുമാനിച്ചു. വളാഞ്ചേരി നഗരസഭ രണ്ടാം വാര്‍ഡില്‍ 3 കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കും. ഇത് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്ഥാനിൽ ഇന്ത്യയുടെ ശക്തമായ ആക്രമണം.

 ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി, പെഷാവര്‍, സിയാല്‍കോട്ട് തുടങ്ങി 12 ഇടങ്ങളില്‍ ഇന്ത്യയുടെ കനത്ത ആക്രമണം. ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയില്‍നിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് അടുത്തായി നിരവധി സ്ഫോടനങ്ങള്‍ നടന്നതായാണു വിവരം. കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ആക്രമണം നടത്തിയെന്നും വിവരങ്ങളുണ്ട്.

പാക് സൈനിക മേധാവിയെ നീക്കാൻ ശ്രമം.

പാക് സൈനിക മേധാവി അസീം മുനീറിനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍. പാക് സൈനിക മേധാവി രാജ്യസുരക്ഷയെ വ്യക്തി താത്പര്യങ്ങള്‍ക്കായി ബലി കഴിച്ചു എന്നാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇന്ത്യ പാകിസ്ഥാനില്‍ തിരിച്ചടിക്കുന്നതിനിടെ പാക് സൈന്യത്തിനുള്ളില്‍ അട്ടിമറി നീക്കം നടക്കുന്നതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

പാക്കിസ്ഥാനിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു എന്ന് റിപ്പോർട്ടുകൾ.

പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും പൊട്ടിപ്പുറപ്പെട്ടെന്ന് വിവരം. അഞ്ചിടങ്ങളില്‍ പാക് സൈനികരെ ബലൂച് ആര്‍മി നേരിട്ടു. ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി അറിയിച്ചതായി വിവരമുണ്ട്. ഇമ്രാനെ ജയിൽ വിമോചന രാഷ്ട്രമുണ്ടാവശ്യപ്പെട്ട് ജനക്കൂട്ടം തെരുവിൽ ഇറങ്ങി എന്നും വാർത്തയുണ്ട്.

ജമ്മുവിൽ പാകിസ്ഥാന്റെ ഡ്രോണുകളെ തകർത്തു.

ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. ഇന്നലെ സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് .മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങി.

ജമ്മുവിൽ ആളപായമില്ല.

അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ കനത്ത ഡ്രോണ്‍ ആക്രമണത്തിലും ആളപായമില്ലെന്ന് സര്‍ക്കാര്‍. ജമ്മുവിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.

പാകിസ്താന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് ഇന്ത്യയിൽ നിന്ന് ഔദ്യോഗിക വിശദീകരണം.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നല്‍കിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പാകിസ്ഥാന്‍ നടത്താനിരുന്ന ആക്രമണത്തെ നിര്‍വീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പാകിസ്ഥാനിൽ ഓഹരി വിപണി പ്രതിസന്ധിയിൽ.

ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യങ്ങള്‍ക്കിടയില്‍ പ്രതിസന്ധി നേരിട്ട് പാക്കിസ്ഥാന്‍ ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക 7.2% ഇടിഞ്ഞതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ഓഹരി വിപണി ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. ലാഹോറിലും കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്ന റിപ്പോര്‍ട്ട് വന്നതോടെ പാകിസ്ഥാന്‍ ഓഹരികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടു. ഇതോടെ വ്യാപാരം നിര്‍ത്തിവെക്കേണ്ട അവസ്ഥ വന്നു.

പരമാവധി മൂന്ന് ദിവസം മാത്രമേ പാകിസ്താന് പിടിച്ചുനിൽക്കാൻ കഴിയൂ എന്ന് രാജ്യാന്തര സാമ്പത്തിക ഏജൻസികൾ.

ഇന്ത്യയുമായി യുദ്ധം ചെയ്താല്‍ പാകിസ്ഥാന് പരമാവധി 3 ദിവസം പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ആയുധ ബലമേയുളളുവെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുമ്പോള്‍ രാജ്യാന്തര സാമ്പത്തിക ഏജന്‍സികള്‍ പറയുന്നത് യുദ്ധത്തോടെ പാകിസ്ഥാന്‍ തകര്‍ന്ന് തരിപ്പണമാകുമെന്നാണ്. കടംകയറിയ പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥക്ക് ഇന്ത്യയുമായുള്ള യുദ്ധം താങ്ങാന്‍ കഴിയില്ലെന്നും രാജ്യം തന്നെ ഇല്ലാതാകുമെന്നുമാണ് സാമ്പത്തിക ഏജന്‍സികള്‍ പറയുന്നത്.

റഷ്യന്‍ നിര്‍മ്മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനമാണ് പാക്കിസ്ഥാനിൽ നിന്നുള്ള ആക്രമണങ്ങളെ തടഞ്ഞത് എന്ന് റിപ്പോർട്ടുകൾ.

റഷ്യന്‍ നിര്‍മ്മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനമാണ് കഴിഞ്ഞ രാത്രിയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമങ്ങളെയെല്ലാം തകര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഉപയോഗിച്ച എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം ലോകത്തിലെ ഏറ്റവും മാരകമായ, ഉപരിതലത്തില്‍ നിന്ന് തൊടുക്കുന്ന, മിസൈലുകളെ പോലും പ്രതിരോധിക്കുന്ന ഒന്നാണ്.

പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി.

പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറില്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ഒരു പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. ഔദ്യോഗിക സൈനിക വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുട്ടിന്റെ മറവില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അതിര്‍ത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്ന നുഴഞ്ഞുകയറ്റക്കാരന്‍ ബിഎസഎഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജവാന്മാര്‍ ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ മുന്നോട്ട് നീങ്ങിയതോടെയാണ് വെടിയുതിര്‍ത്തതെന്ന് സൈന്യം അറിയിച്ചു.

പാര്‍ലമെന്റ് സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് പാകിസ്ഥാന്‍ എംപി താഹിര്‍ ഇഖ്ബാല്‍. 

ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് പാകിസ്ഥാന്‍ എംപി താഹിര്‍ ഇഖ്ബാല്‍. പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂവെന്നും ദൈവം രക്ഷിക്കട്ടേയെന്നും പറഞ്ഞുകൊണ്ടായിരുന്നു കരച്ചില്‍. ഇന്ത്യന്‍ നീക്കത്തില്‍ പതറിയിരിക്കുകയാണ് പാകിസ്ഥാന്‍.

പാകിസ്ഥാനില്‍ തിരക്കിട്ട നീക്കങ്ങള്‍. 

ലാഹോറിലും കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാകിസ്ഥാനില്‍ തിരക്കിട്ട നീക്കങ്ങള്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തര യോഗം വിളിച്ചു. ലാഹോറിലും പാകിസ്ഥാനിലെ മറ്റിടങ്ങളിലും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യുഎസ് പൗരന്മാരോട് ലാഹോര്‍ വിടാന്‍ പാകിസ്ഥാനിലെ യുഎസ് എംബസി നിര്‍ദേശം നല്‍കി.

കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ സൂത്രധാരന്‍ അബ്ദുല്‍ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.

ഓപ്പറേഷന്‍ സിന്ദൂറില്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ സൂത്രധാരന്‍ അബ്ദുല്‍ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരന്‍ ആണ് കൊല്ലപ്പെട്ട അബ്ദുല്‍ റൗഫ്. മസൂദ് അസറിന്റെ കുടുബംത്തിലെ10 പേരും അടുപ്പമുള്ള 4 പേരും കൊല്ലപ്പെട്ടതായി വിവരം ഇന്നലെ പുറത്ത് വന്നിരുന്നു.

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ചു.

നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലെത്തി. അടൂര്‍ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനര്‍. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാണ്.

സ്വാഗതം ചെയ്തു കെ സുധാകരൻ.

കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പ്രത്യേകതയുടെ ഭാഗമായാണ് സണ്ണി വന്നതെന്ന് കരുതുന്നുവെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. സുധാകരനൊപ്പം കണ്ണൂരില്‍ സണ്ണി ജോസഫും വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു.

കെ സുധാകരനെ ഉയർത്തുകയാണ് ചെയ്തതെന്ന് കെ സി വേണുഗോപാൽ.

നിലവിലെ കെപിസിസി പ്രസിഡന്റായ കെ. സുധാകരനെ മാറ്റുകയല്ല ഉയര്‍ത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കെ സുധാകരന്റെ പ്രവര്‍ത്തനങ്ങളെ ഹൈക്കമാന്‍ഡ് അങ്ങേയറ്റം വിലമതിക്കുന്നുവെന്നും അതുകൊണ്ടാണ് മാറ്റത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി അദ്ദേഹത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു.

17ന് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും.

കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നിയമനിര്‍മാണങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിന് മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ ജീവനക്കാരുടെയും പിന്തുണ. പണിമുടക്കിന് അനുഭാവം പ്രഖ്യാപിച്ച് കേരള പത്രപ്രവര്‍ത്തക യുണിയനും കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി മെയ് 17ന് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും.

വീണ ജോർജിന് അനുമതി നിഷേധിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചുവെന്ന് മന്ത്രിയുടെ ഓഫിസ്. സര്‍വകലാശാല പ്രഭാഷണത്തിനു മന്ത്രിയെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രത്തോടു യാത്രാ അനുമതി തേടിയത്.

പാലക്കാട് കളക്ടറേറ്റില്‍ വിജിലന്‍സ് പരിശോധന. 

 പാലക്കാട് കളക്ടറേറ്റില്‍ വിജിലന്‍സ് പരിശോധന. കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പിടികൂടി. ഡിവിഷണല്‍ അക്കൗണ്ടന്റ് ഓഫീസര്‍ സാലുദ്ദീന്‍ ജെ, ജൂനിയര്‍ സൂപ്രണ്ട് സി രമണി, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ശശീദരന്‍ എന്നിവരില്‍ നിന്നാണ് കൈക്കൂലി പണം പിടികൂടിയത്.പിടിയിലായ ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലന്‍സ് പരിശോധന നടന്നു.

ടെക്നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു. 

കിളിമാനൂരില്‍ റാപ്പര്‍ വേടന്റെ പ്രോഗ്രാമിനായി എല്‍ഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങല്‍ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്.

നടന്‍ വിനായകനെതിരെ കേസെടുത്തു.

കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയതിന് നടന്‍ വിനായകനെതിരെ കേസെടുത്ത് പൊലീസ്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. ജീവനക്കാരോട് മോശമായി പെരുമാറിയെന്ന വിവരത്തെ തുടര്‍ന്നാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവര്‍ പുരസ്‌കാരം നേടി മൂന്ന് വയസുകാരന്‍. 

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവര്‍ പുരസ്‌കാരം നേടി മൂന്ന് വയസുകാരന്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം പള്ളിപ്പറമ്പില്‍ സജീര്‍ ജമാല്‍ – മുഫിലത്ത് സജീര്‍ ദമ്പതികളുടെ മകന്‍ സിദാന്‍ അലിയാണ് ഈ അത്യപൂര്‍വം നേട്ടം കരസ്ഥമാക്കിയത്.കഴിഞ്ഞ ദിവസം സിദാന്‍ അലി പുരസ്‌കാരം ഏറ്റുവാങ്ങി.

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള പദ്ധതി വൻ വിജയകരം.

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി സംസ്ഥാനം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഏതാണ്ട് പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞു എന്നും മന്ത്രി വ്യക്തമാക്കി.

‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയ്ക്ക് മലപ്പുറത്ത് തുടക്കം. 

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയ്ക്ക് മലപ്പുറത്ത് തുടക്കം. കോട്ടക്കുന്ന് മൈതാനത്ത് നടന്ന ഉദ്ഘാടന പരിപാടി കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു.

 രാജസ്ഥാനിലെ ബികാനീറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ബികാനീര്‍ നഗരത്തിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തിരക്കേറിയ മദന്‍ മാര്‍ക്കറ്റിലാണ് സംഭവം. ഒരു കടയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ലാലുപ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതി അനുമതി നല്‍കി.

ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതി അനുമതി നല്‍കി. റെയില്‍വെ മന്ത്രിയായിരിക്കെ ‘ഭൂമിക്ക് പകരം ജോലി’ എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുടെ പേരില്‍ ഉയര്‍ന്ന കള്ളപ്പണ ആരോപണത്തിലാണ് ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നല്‍കിയതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

പാകിസ്താന്റെ അവകാശവാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രി. 

 പാകിസ്താനെതിരേയും പാകിസ്താന്റെ അവകാശവാദങ്ങള്‍ക്കെതിരേയും ആഞ്ഞടിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രി. പിറവികൊണ്ട നാള്‍ മുതല്‍ നുണ പറയാനാരംഭിച്ച രാജ്യമാണ് പാകിസ്താനെന്നും അതിനാല്‍ത്തന്നെ പാക് നുണകളില്‍ അത്ഭുതമില്ലെന്നും 75 കൊല്ലം കൊണ്ട് ഇന്ത്യയ്ക്ക് അത് ശീലമായിക്കഴിഞ്ഞിരിക്കുകയാണെന്നും വിക്രം മിസ്രി പറഞ്ഞു.

ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത.

ഭീകരാക്രമണ സാധ്യതയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത. ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നീ ഭീകരസംഘടനകള്‍ സുരക്ഷാ സേനയ്ക്ക് നേരെ ചാവേറാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് ജമ്മു കശ്മീരിലും പഞ്ചാബിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയിൽ പെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. 

ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങിയതോടെ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയിൽ പെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. നൂറനാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ശാന്തമ്മ (53)ആണ് മരിച്ചത്. ചെറുമുഖ വാർഡിൽ പാറ്റൂർ മഹാദേവ ക്ഷേത്രത്തിന് സമീപം വച്ച് ഇന്നലെ വൈകുന്നേരമാണ് സംഭവം.വിവാഹ ഓട്ടം പോയി തിരികെ വരുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുകൾഭാഗം വൈദ്യുതി പോസ്റ്റിലെ കേബിളിൽ കുരുങ്ങുകയും ബസ് മുന്നോട്ടു പോയപ്പോൾ കേബിൾ വലിഞ്ഞ് സ്റ്റേവയർ പൊട്ടി വൈദ്യുതി പോസ്റ്റ് നിലം പതിക്കുകയുമായിരുന്നു. ഈ സമയം സഹപ്രവർത്തകർക്കൊപ്പം നടന്നുവരികയായിരുന്ന ശാന്തമ്മയുടെ ദേഹത്തേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്. ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

കണ്ടെയ്ൻമെന്‍റ് സോണുകളാക്കി.

മലപ്പുറം ജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി ജില്ലാ കളക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചു. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), താണിയപ്പൻ കുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് (വാർഡ് 9), മലയിൽ (വാർഡ് 11), നീരടി (വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി (വാർഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോൾ (വാർഡ് 6) എന്നിവയാണ് കണ്ടെയ്ൻമെന്‍റ് സോണുകളാക്കിയത്.

ഐപിഎൽ മത്സരം ഉപേക്ഷിച്ചു. 

 ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചു. ജമ്മുവില്‍ ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മത്സരം റദ്ദാക്കിയതെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പ്രതികരിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 10.1 ഓവറില്‍ 122-1 എന്ന നിലയിലെത്തിയപ്പോഴാണ് മത്സരം തടസ്സപ്പെട്ടത്. സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിന് പിന്നാലെ കളി നിര്‍ത്തിവെച്ചിരുന്നു. അതിന് ശേഷമാണ് കളി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്.

ഐപിഎല്‍ പതിനെട്ടാം സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത. 

ഐപിഎല്‍ പതിനെട്ടാം സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ബിസിസിഐ ഇന്ന് ഔദ്യോഗിക തീരുമാനമെടുക്കും.

ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ പാകിസ്ഥാനിൽ നിന്ന് മാറ്റി

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ബാക്കി മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയതായി പിസിബി അറിയിച്ചുനേരത്തെ റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലാഹോര്‍ എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അവസാന എട്ട് മത്സരങ്ങളും ഇനി യുഎഇയില്‍ നടക്കും. മത്സരങ്ങളുടെ കൃത്യമായ ഷെഡ്യൂള്‍, തീയതികളും വേദികളും ഉള്‍പ്പെടെ പിന്നീട് അറിയിക്കുമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

Tags

Related News (48)


Leave a Comment

Your email address will not be published.